വീണ്ടും ഒരു
യാത്ര
വീണ്ടും ഒരു യാത്ര,
അതു എന്നന്നേക്കുമായ് മൃതിയുടെ മടിത്തട്ടിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഉണ്ടാകുമെന്ന്
താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏകാന്തതയുടെ നുകങ്ങള്‍ പേറാന്‍ ഇനിയും
ആയുസ്സ് ബാക്കിയുണ്ടാവും. മുപ്പത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിലും ഏകാന്തത
മാത്രമായിരുന്നു തുണ. യാത്ര പുറപ്പെടുവാനായ് കാറിലേക്ക് കയറുമ്പോള്‍ സ്റ്റീഫന്‍ ഫിലിപ്പ്
എന്ന അറുപത്തിരണ്ടുകാരന്റെ ഉള്ളം വിങ്ങുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്തതും,
യാത്ര പറയുവാന്‍ ഒരിക്കല്‍ കൂടി അയാള്‍ പിറകിലേക്ക് നോക്കി. പക്ഷെ വീടിന്റെ
പൂമുഖത്ത് ആരും തന്നെ ഇല്ല. മുന്‍പ് താന്‍ പോകുന്നതും നോക്കി അവള്‍ നില്‍ക്കുമായിരുന്നു.
വിരഹത്തിന്റെ വേദനയെ ഒളിപ്പിച്ച് പ്രസന്നമായ മുഖത്തോടുകൂടി അവള്‍ നില്ക്കും.
കണ്ണില്‍ നിന്നും മറയുന്നത് വരെ ആ നില്‍പ്പ് തുടരും. പക്ഷെ ഇന്നവള്‍ ഒരു ഓര്‍മ്മയായ്
മാറിയിരിക്കുന്നു.
മുപ്പത്തഞ്ച് വര്‍ഷത്തെ
പ്രവാസം, അതു ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു. അന്ന് മലയാളി സമാജം
സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ വച്ച് റോയ് മാത്യു പ്രസംഗിച്ചത് ഇപ്പോഴും ഓര്‍മ്മയില്‍
നിറഞ്ഞു നില്ക്കുന്നു. “കൂടണയാനായി വെമ്പല്‍ കൊള്ളുന്ന പക്ഷികളെ
പോലെയാണ് പ്രവാസികള്‍. രാത്രിയുടെ മൌനതയില്‍ കൂടുകളിലേക്ക് പറന്നിറങ്ങുന്ന
പക്ഷികള്‍ പ്രഭാതത്തിന്റെ കിരണങ്ങള്‍ തെളിയുമ്പോഴേക്കും കൂടുവിട്ട്
പറന്നകന്നിരിക്കും. നമ്മളുടെ ജീവിതവും അതുപോലൊക്കെ തന്നെയാണ്, ചെറിയ ഇടവേളകള്‍ക്കായ്
മാത്രം നാട്ടിലേക്ക്, ആ ഇടവേളകള്‍ അവസാനിക്കുമ്പോള്‍ കുടുംബത്തെയും ബന്ധുക്കളെയും
വിട്ട് വീണ്ടും പ്രവാസത്തിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക്...” റോയ് മാത്യുവിന്റെ വാക്കുകള്‍ തന്റെ കാര്യത്തില്‍
പരമാര്‍ത്ഥമായിരുന്നു.
അപ്പന്റെ മരണ ശേഷം
വീടിന്റെ ചുമതല താന്‍ സ്വയം ഏല്ക്കുകയായിരുന്നു. നാട്ടിലെ ജോലി കൊണ്ട് വീട്ടിലെ
പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരില്ല എന്നുറപ്പായപ്പോഴാണ് കടല്‍ കടക്കാന്‍
തീരുമാനിച്ചതും,ഒരു സുഹൃത്ത് മുഖേന സൗദിയിലേക്ക് വിസ സംഘടിപ്പിച്ചതും. എല്ലാ രണ്ടു
വര്‍ഷം കൂടുമ്പോഴുള്ള നാട്ടിലേക്കുള്ള യാത്ര, മുപ്പതോ നാല്‍പ്പതോ ദിവസത്തിനു
ശേഷമുള്ള മടക്കം. കഠിനമായ പ്രയത്നത്തിലുടെ മാത്രമേ ജീവിതത്തെ മുന്നോട്ട്
നയിക്കാന്‍ കഴിയൂ എന്ന തികഞ്ഞ ബോധ്യത്തോടെ പല ജോലികളും ചെയ്തു. അപ്പോഴും ഒരു
കാര്യത്തില്‍ താന്‍ സന്തുഷ്ട്ടനായിരുന്നു, മെഴുകുതിരി പോലെ സ്വയം ഉരുകുമ്പോഴും,
തന്റെ കുടുംബം ഇല്ലായ്മയുടെ കൂരിരുളില്‍ നിന്നും സമൃദ്ധിയുടെ വെളിച്ചത്തിലേക്ക്
നടന്നടുക്കുകയാണല്ലോ എന്നുള്ളതില്‍.
ഭാര്യയോടും
മക്കളോടും ചെറുമക്കളോടുമൊപ്പമുള്ള സന്തുഷ്ടമായ ശിഷ്ടകാല ജീവിതമെന്ന സ്വപ്നവുമായാണ്
പ്രവാസത്തിനു വിരാമം കുറിച്ച് തിരികെ നാട്ടിലേക്ക് എത്തിയത്. പ്രവാസത്തിന്റെ മുതല്‍
കൂട്ടായുള്ള കുറച്ചു ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ഏറെക്കുറെ ജീവിതം സന്തുഷ്ടമായിരുന്നു.
എന്നാല്‍ നിനച്ചിരിക്കാതെ അതിഥിയായ് എത്തിയ മരണം തിരികെ പോയപ്പോള്‍ ഭാര്യയേയും
ഒപ്പം കൂട്ടി. അവളുടെ വിയോഗം തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഋതുക്കള്‍
മാറുന്നത് പോലെയായിരുന്നു തന്റെ ജീവിതത്തില്‍ സന്തോഷവും ദുഖവും മാറിമറിഞ്ഞത്.
“മോനെ, സെമിത്തേരിയുടെ മുന്നിലൊന്നു വണ്ടി നിറുത്തണം”. ഏറെ നേരത്തെ നിശബ്ധതയ്ക്ക് വിരാമം ഇട്ടു കൊണ്ട് സ്റ്റീഫന്‍
ഫിലിപ്പ് ഒപ്പമുണ്ടായിരുന്ന മകനോട് പറഞ്ഞു.
ഭാര്യ മരിച്ചതിനു
ശേഷം താനെന്നും അവളെ കാണുവാന്‍ സെമിത്തേരിയില്‍ എത്താറുണ്ട്. ഓരോ ദിവസവും സംഭവിച്ച
കാര്യങ്ങള്‍ താന്‍ അവളോട് പറയും. പക്ഷെ ഇന്ന് താന്‍ അവളോട് എന്ത് പറയും?
താനിവിടെ നിന്നും പോകുകയാണന്നോ, അതു കേള്‍ക്കുമ്പോള്‍ അവള്‍ എന്ത് കരുതും, അവള്‍ക്കത്
സഹിക്കാന്‍ കഴിയുമോ? അവള്‍ മാത്രമല്ല തന്റെ ബന്ധുക്കളും നാട്ടുകാരും മകന്റെ
കൂട്ടുകാരുമൊക്കെ എന്ത് വിചാരിക്കും. ‘സുഖലോലുപതയില്‍
കഴിയുന്ന സ്റ്റീഫന്‍ ഫിലിപ്പ്, അയാള്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ?’
എന്നൊക്കെ അവര്‍ ചോദിക്കും. അതോടെ
തന്റെ മകന്റെയും കുടുംബത്തിന്റെയും അവസ്ഥ എന്താകും? പക്ഷെ ഇത് താന്‍ എടുത്ത
തീരുമാനമല്ലല്ലോ.
“നീയിവിടെ
നില്ക്ക്, ഞാന്‍ ഉടനെ വരാം. അധികം വൈകില്ല.” സെമിത്തേരിയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ ഉടനെ സ്റ്റീഫന്‍
ഫിലിപ്പ് പറഞ്ഞു.
സ്വപ്നങ്ങളുടെ നിറചാര്‍ത്തില്ലാതെ
നിര്‍വികാരതയുടെ നിഴലാട്ടവുമായ് സ്റ്റീഫന്‍ ഫിലിപ്പ് അയാളുടെ ഭാര്യയെ അടക്കം ചെയ്ത
കല്ലറയുടെ അരികിലേക്ക് എത്തി.
ഗ്രാനൈറ്റ് പാകിയ
കല്ലറയുടെ ചുറ്റുമായ് ധാരാളം ജമന്തി ചെടികള്‍ പൂവിടര്‍ത്തി നില്ക്കുന്നു. ശാന്തമായ്
തഴുകുന്ന കാറ്റിനൊപ്പം ജമന്തി പൂക്കള്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു.
നിര്‍ജീവിതരുടെ
നിവ്വബ്ദ്തയെ ഭേദിച്ച് സ്റ്റീഫന്‍ ഫിലിപ്പ് കല്ലറയുടെ മുന്നില്‍ നിന്ന് സംസാരിച്ചു
തുടങ്ങി.
“ഏതൊരാളിനും ജീവിതത്തില്‍ ഏറ്റകുറച്ചിലുകള്‍
ഉണ്ടാകും. അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് ഞാനും സഞ്ചരിക്കുന്നത്. ഒരു നാള്‍ ഞാന്‍
പ്രതീക്ഷിച്ചതിലും അധികം അനുഗ്രഹങ്ങള്‍ എനിക്ക് ലഭിച്ചു. സമ്പത്തും, കുടുംബവും
സുഹൃത്തുക്കളുമൊക്കെ. മറ്റൊരുനാള്‍ ആ ലഭിച്ചതോരോന്നായ് എനിക്ക് നഷ്ടമായി.
ചിലപ്പോള്‍ അതായിരിക്കണം എന്റെ നിയോഗം, നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയൊന്നുമല്ലല്ലോ
നമ്മളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ആഗ്രഹിക്കുന്നതെന്തും സാധിച്ചാല്‍ പിന്നെ
ദൈവത്തിനു എന്ത് പ്രസക്തി, അല്ലേ?”മനസ്സില്‍ എരിയുന്ന ഒരു പിടി കനലുകളുമായ് അയാള്‍ സംസാരം തുടര്‍ന്നു.“ ഡെയ്സി ... നമ്മുടെ മോന്‍ എന്നോട് ഒരു കാര്യം
ആവശ്യപ്പെട്ടു. ഞാന്‍ ഏതെങ്കിലും ഓള്‍ഡ് ഏജ് ഹോമിലേക്ക് താമസം മാറണമെന്ന്, അവന്‍
അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊള്ളാമെന്നും പറഞ്ഞു. ഒരര്‍ത്ഥത്തില്‍ അത്
തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ അവിടെ
കഴിയാമല്ലോ. ഇനി എന്നാണ് ഇവിടേയ്ക്ക് തിരിച്ചു വരുന്നതെന്ന് അറിയില്ല. ആ തിരിച്ചു
വരവ് ചിലപ്പോള്‍ ജീവനോടെ ആകണമെന്നുമില്ല. പക്ഷെ നമ്മുടെ മോന്‍ ഇങ്ങനെ ചെയ്യുമെന്ന്
ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്റെ അഭാവമാണ് അവന് സന്തോഷം കൊടുക്കുന്നതെങ്കില്‍, ഞാന്‍
അതിനു എതിര് നില്ക്കുന്നില്ല. ഡെയ്സി... നമ്മള്‍ അവനെ പഠിപ്പിച്ച് വലിയ
നിലയിലാക്കി, പക്ഷെ അവന്‍ പഠിക്കാന്‍ വിട്ടു പോയ ഒരു കാര്യമുണ്ടായിരുന്നു...
സ്നേഹിക്കാന്‍....” പറഞ്ഞു തീരും മുന്‍പേ സ്റ്റീഫന്‍ ഫിലിപ്പ്
പിന്നിലേക്ക് കുഴഞ്ഞു വീണു.
ഏറെ നേരം
കഴിഞ്ഞിട്ടും സ്റ്റീഫന്‍ ഫിലിപ്പിനെ കാണാത്തതിനെ തുടര്‍ന്നു മകന്‍ സെമിത്തേരിയിലേക്ക്
എത്തി. അധികം തിരയുന്നതിന് മുന്‍പ് തന്നെ അമ്മയുടെ കല്ലറയുടെ അരികിലായ് വീണു
കിടക്കുന്ന സ്റ്റീഫന്‍ ഫിലിപ്പിനെ അവന്‍ കണ്ടു. ആര്‍ത്തലച്ചു കൊണ്ട് അയാളുടെ
അരികിലേക്ക് ഓടിയെത്തിയ അവന്‍ അയാളെ എടുത്തു മടിയില്‍ കിടത്തി. ചെയ്ത തെറ്റിന്
പ്രായശ്ചിത്തമായി കരളലിയിക്കുന്ന വേദനയില്‍ അവന്‍ കരഞ്ഞുവിളിച്ചെങ്കിലും സ്റ്റീഫന്‍
ഫിലിപ്പ് ഉണര്‍ന്നില്ല. അപ്പോഴേക്കും അയാള്‍ യാത്രയായ് കഴിഞ്ഞിരുന്നു. വീണ്ടും ഒരു
യാത്ര. എന്നന്നേക്കുമായുള്ള യാത്ര.

